Wednesday 26 December 2018




വെളിച്ചപ്പാടിനെന്തിനാ രണ്ടു പാ?

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മകനൊരൊറ്റ  ചോദ്യമാണ്. 
''അച്ഛാ! വെളിച്ചപ്പാടിനു രണ്ടു പാ വേണോ? ''
സത്യം പറയാമല്ലോ. ചോദ്യം കേട്ട്  ആദ്യം ഞാനൊന്നന്ധാളിച്ചു. പിന്നീടാലോചിച്ചപ്പോള്‍ രസമാണു തോന്നിയത്. ഇതിലെന്തോ 
കുനഷ്ടുണ്ട്. എന്നെ കുഴക്കാനൊരു കടംകഥയാവാം.
പെട്ടെന്ന് എന്തെങ്കിലും പറഞ്ഞു തോറ്റുകൊടുക്കാന്‍  വയ്യല്ലോ? ഞാനൊന്നു ചുഴിഞ്ഞാലോചിച്ചു.
വെളിച്ചപ്പാടിനു രണ്ടു പാ വേണോ? ഒരാള്‍ക്ക് ഒരു പാ പോരേ? വെളിച്ചപ്പാടിന് എന്താപ്പോത്ര പ്രത്യേകത? വല്ല കഥകളിവേഷമോ മറ്റോ ആണെങ്കില്‍ ഉടുത്തുകെട്ടുമൊക്കപ്പാടെ ഒരു പാ പോരാതെ വന്നേക്കാം. വെളിച്ചപ്പാടാകുമ്പം ശി മെലിഞ്ഞിട്ടാവും. അപ്പപ്പിന്നെ ഒരു പായിലൊതുങ്ങും. 
''ഒന്നു വേഗം പറയുവോ അച്ഛാ?'' മകനു തിടുക്കമായി. 
"മോനേ!  വെളിച്ചപ്പാടെന്നല്ല ആരായാലും ഒരാള്‍ക്ക് ഒരു പാ മതി. അതാണ് ന്യായം"
എന്റെ മറുപടി കേട്ട് സകുടുംബം പൊട്ടിച്ചിരി.
ചിരി കണ്ടപ്പോള്‍ എനിക്കു ചമ്മല്‍. എന്തോ കുഴപ്പമുണ്ട്. ഉറപ്പായി.
"അച്ഛാ! അതല്ല. വെളിച്ചപ്പാടെന്നെഴുതുമ്പോള്‍  രണ്ടു  'പ'  വേണോന്ന്?  ഒന്നു വേഗം പറയുവോ?  എനിക്കൊരു  പദപ്രശ്നം  പൂരിപ്പിക്കാനാ.'' മകനൊരു ബാലമാസികയും ഉയര്‍ത്തിപ്പിടിച്ച് നില്പാണ്. 
''ഇതാണോ കാര്യം? ഞാന്‍ വിചാരിച്ചു എന്നെ കുഴപ്പിക്കാനുള്ള വല്ല ചോദ്യവുമായിരിക്കുമെന്ന്. എന്താ സംശയം? വെളിച്ചപ്പാടിനു രണ്ടു 'പ'  വേണം.''
''രണ്ടു പ എഴുതുമ്പം ഈ പദപ്രശ്നം ശരിയാവണില്ല. അമ്മ പറയുവാ ഒരു പ എഴുതിക്കോളാന്‍. ഇപ്പം ലിപിയൊക്കെ മറ്റാത്രെ!'' 
''ഏയ്‌... അങ്ങനെ മാറ്റാനൊക്വോ? നീയാ പദപ്രശ്നമിങ്ങോട്ടു താ. നോക്കട്ടെ! എന്നിട്ട് നിന്റെ പുതിയ പാഠപുസ്തകം  എടുത്തു കൊണ്ടു വാ. മാറ്റം എന്തൊക്കെയാണെന്നു നോക്കട്ടെ!''
പ്രശ്നം എന്റെ മുന്നിലേയ്ക്കിട്ട് മകന്‍ പുസ്തകമെടുക്കാന്‍ ഓടി. ഞാന്‍ പദപ്രശ്നം പരിശോധിച്ചു. പറഞ്ഞതുപോലെ ഒരു പദം പ്രശ്നമായിത്തന്നെ  നില്‍ക്കുകയാണ്. 
ഇടത്തു  നിന്ന് വലത്തോട്ട് 'വെളിച്ചപ്പാട'ങ്ങനെ അഞ്ചു കോളം നിറഞ്ഞ് ഒറ്റ നില്പാണ്. മാറുന്ന മട്ടില്ല. മുകളില്‍ നിന്ന് വെളിച്ചപ്പാടിന്റെ പായും ചവിട്ടിക്കടന്ന്  താഴോട്ട്  'നാടന്‍പാട്ടു'മുണ്ട്. വെളിച്ചപ്പടിന് ഒരു 'പ'  മതിയെങ്കില്‍ പ്രശ്നം പരിഹരിക്കാമായിരുന്നു. 
ഞാന്‍ ചില പത്രങ്ങളും മാസികകളും  വലിച്ചിട്ട് പരിശോധന തുടങ്ങി. വെളിച്ചപ്പാടിനെ കണ്ടു കിട്ടാന്‍ സാധ്യതയില്ലെന്നറിയാം. വല്ല തിരുമുല്‍പ്പാടിനെയോ  നമ്പൂതിരിപ്പാടിനെയോ കണ്ടുമുട്ടിയാലായി. ഒരുപാട്  അന്വേഷിച്ചു നടന്നെങ്കിലും തരായില്ല.  അരുപ്പാടുണ്ടാകുമോ? ഒട്ടും സാധ്യതയില്ല. പെടാപ്പാടു പെട്ടിട്ടും പങ്കപ്പാട് മാത്രമായി മിച്ചം. ഭാഗ്യമെന്നു പറയട്ടെ! വളരെ യാദൃച്ഛികമായി പിന്നീടു നമ്മുടെ  നമ്പൂരിപ്പാടിനെ കണ്ടുകിട്ടി. . രണ്ടു 'പ' തന്നെ. 
 'ക്ഷ'യായി എന്ന് വിചാരിച്ചത് വെറുതെയായി. മകന്റെ പദപ്രശ്നം ഇനിയും പ്രശ്നമാ യിത്തന്നെ  നില്‍ക്കുന്നല്ലേയുള്ളൂ. 
ഇനി ഈ പ്രശ്നമുണ്ടാക്കിയ മാസികക്കാരന് തെറ്റു പറ്റിയതാകുമോ?
മകന്‍ പാഠപുസ്തകവുമായെത്തി, ചായയുമായി ശ്രീമതിയും. ചായ തരുമ്പോള്‍ അവള്‍ മറ്റൊരു പ്രശ്നമവതരിപ്പിച്ചു. 
''ചായപ്പൊടി തീര്‍ന്നിരിക്കുന്നു, വാങ്ങണം.''
ഒരു നിമിഷം! ചായപ്പൊടി എനിക്ക്  പ്രശ്നമായി. ചായപ്പൊടിക്ക്  രണ്ടു 'പ' വേണോ? ഒരു  ആയാലെന്താ കുഴപ്പം? 'ചായപൊടി' - വേണ്ട കടുപ്പം തീരെ  കുറഞ്ഞുപോകും.
ഇനിയിപ്പോള്‍ ഏതു പദം കേട്ടാലും ഇങ്ങനെ പ്രശ്നമാകുമെന്നാ  തോന്നുന്നത്. 
ഏതായാലും പുതിയ പാഠപുസ്തകവും ചില പ്രമുഖ മാസികകളു മൊന്നു നോക്കുകതന്നെ. മാറ്റങ്ങള്‍ അറിയണമല്ലോ? 
അപ്പോഴാണ് പദപ്രശ്നത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. ആ പ്രശ്നത്തിനൊരു പരിഹാരമുണ്ടാകാതെ വയ്യല്ലോ?  ഒന്നുകൂടി പ്രശ്നം വച്ചു  നോക്കി.  വെളിച്ചപ്പാടുമായി ഒരു ഒത്തുതീര്‍പ്പ്  ഉണ്ടാക്കാനായിരുന്നു എന്റെ ശ്രമം. വെളിച്ചപ്പാടാകട്ടെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാതാനും. രണ്ടു  വേണമെന്ന് ഒരേയൊരു  നിര്‍ബന്ധം. നാടന്‍പാട്ടിന് പകരമെന്തെങ്കിലുമായാല്‍     ശരിയാകുമോ? അതായി പിന്നത്തെ അന്വേഷണം. വെളിച്ചപ്പാടിന്റെ അനുഗ്രഹം കൊണ്ടോ എന്തോ പെട്ടെന്നൊരു വെളിപാടുപോലെ നാടോടിപ്പാട്ട് മനസ്സിലെത്തി. ഹാവൂ! അങ്ങനെയാ   വലിയ പ്രശ്നം പരിഹരിക്കപ്പെട്ടു. മകന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. പിന്നെ മാസികയും പൊക്കിപ്പിടിച്ച് അകത്തേയ്ക്കോടി. 
ഞാന്‍  പുതിയ പാഠപുസ്തകത്തിന്റെ പേജുകള്‍ ഒന്നൊന്നായി മറിച്ചു. എഴുത്തിലും ലിപിവിന്യാസത്തിലുമൊക്കെ വന്നിട്ടുള്ള മാറ്റം അറിയണമല്ലോ? 
ആദ്യം കണ്ടുമുട്ടിയത്‌ ഒരു വയ'സ'നെയാണ്. പഴയ വയസ്സനല്ല. വെറും 'വയസന്‍' ഒരു 'സ' കുറഞ്ഞപ്പോള്‍  പ്രായക്കുറവ് തോന്നേണ്ടതല്ലേ? എന്നാല്‍ ശക്തി ക്ഷയിച്ചൊരു പടുകിഴവനാണ്  മനസ്സില്‍ തെളിഞ്ഞത്. വയസ്സന്മാര്‍ക്ക്   ഈ വയസ്സാം കാലത്ത് എന്തിനാ രണ്ടു  സ എന്ന് പുതുതലമുറ ചിന്തിക്കുന്നുണ്ടാകും. 
വാര്‍ദ്ധക്യത്തില്‍ ഇനി 'ദ' വേണ്ട.  ഇനി പഴയ ഓര്‍'മ്മ'യും  ഉണ്ടാവില്ല.  ഇനി അതു വെറും 'ഓര്‍മ'  മാത്രം.
മന'സ്സി'ല്‍  നിന്ന്  ഒരു 'സ'   മായ്ച്ചുകളയാന്‍ പഴമക്കാര്‍ക്ക് എളുപ്പം കഴിഞ്ഞെന്നു വരില്ല. എന്നാല്‍ മക്കള്‍ക്കു വേണ്ടി അതിനി മറന്നേ പറ്റു. എനിക്ക് മനസ്സില്ല എന്ന് പറയാനാണ് ഭാവമെങ്കില്‍ ആയിക്കോളൂ. എഴുതുമ്പോള്‍ 'സ' ഒന്ന് മതിയെന്നു മാത്രം.
സ്വര്‍'ഗ്ഗ'ത്തിലേയ്ക്കുള്ള മാര്‍ഗ്ഗം വളരെ ഇടുങ്ങിയതാണെന്നു കേട്ടിട്ടുണ്ട്. എന്നാല്‍  നമ്മുടെ മക്കള്‍ക്കിനി സ്വര്‍ഗവും മാര്‍ഗവും എളുപ്പമായിരിക്കുന്നു. 
ഇങ്ങനെ ഓരോന്ന് അന്വേഷിച്ചു മുന്നോട്ടു നീങ്ങുമ്പോളാണ് പുതിയ അധ്യാപകനെ കണ്ടുമുട്ടിയത്‌. നമ്മുടെ പഴയ അദ്ധ്യാപകനെ ഇനി കണ്ടുകിട്ടാന്‍ വിഷമമാണെന്നു തോന്നുന്നു. ഇപ്പോഴുള്ളത് വെറും അ'ധ്യാ'പകനാണ്. പഴയ കണ്ണുകൊണ്ടു നോക്കുമ്പോള്‍  പുതിയ അധ്യാപകന് എന്തോ കുറവ് സംഭവിച്ചതുപോലെ. വൈദ'ഗ്ധ്യ'ത്തിലും കുറവ് പണ്ടേ ഉണ്ട്. 
അദ്ധ്യാപകന് ഒരു കുറവുണ്ടായാല്‍ വിദ്യാര്‍'ത്ഥി'യെ ബാധിക്കാതിരിക്കുമോ?  സതീര്‍ത്ഥ്യനും  തഥൈവ. രണ്ടു പേര്‍ക്കും ഇനി തായില്ലൈ. 
മദ്ധ്യമായാലും അമേദ്ധ്യമായാലും ദ ഒഴിവാക്കാം. 'ദ' ഇരുന്നതുകൊണ്ടുണ്ടായ ദോഷമാണോ എന്നറിയില്ല മദ്ധ്യത്തെ നമ്മുടെ  കെല്പില്ലാത്ത  മക്കള്‍  ഉച്ചരിച്ചുച്ചരിച്ചു പണ്ടേതന്നെ മ'ദ്യ'മാക്കി വച്ചിരിക്കുകയായിരുന്നു. കെല്പ് ഏറെയുള്ളവര്‍ മദ്യപാനത്തെ മ'ധ്യ'പാനമാക്കുന്നതിന്റെ അപകടം അവരറിയുന്നില്ലെങ്കിലും കേള്‍ക്കുന്ന നമ്മള്‍ക്കറിയില്ലേ?  
മന:ശാസ്ത്രജ്ഞന്മാര്‍ക്ക്  വിസര്‍ഗം ഉപേക്ഷിക്കാമെന്നായപ്പോള്‍ സ്വര്‍ഗം കിട്ടിയതുപോലെ.  വിസര്‍ഗമില്ലാതെ എഴുതുന്നതൊക്കെ കൊള്ളാം, കാരം ഇരട്ടിക്കുമെന്നോര്‍ക്കുക. ഈ പരിഷ്ക്കാരമൊക്കെ  വന്നിട്ടും നമ്മുടെ 'ദുഃഖ'ത്തിന് ഒരു കുറവുമില്ല. ദുഃഖം ദുഃഖമായിത്തന്നെ നില്‍ക്കുമെന്നാണ് തോന്നുന്നത്. പിന്നെ അധഃപതനവും.
വില്ലാളിവീരനായ അര്‍'ജ്ജു'നനെന്നല്ല സാക്ഷാല്‍ ഭഗവാന്‍ പാര്‍'ത്ഥ'സാരഥിക്കുപോലും ഈ മാറ്റങ്ങളില്‍ നിന്ന് രക്ഷപെടാനവില്ല. ദുര്‍'ബ്ബ'ലന്റെ കാര്യം പിന്നെ പറയാനുണ്ടോ? ദുര്‍ബ്ബലന്റെ ഒരു 'ബ' എടുത്തു കളഞ്ഞാലും ആരും ചോദിക്കാനില്ലെന്നര്‍ത്ഥം. പോരെങ്കില്‍ ഉച്ചാരണപ്രയത്നം  കുറയുമ്പോള്‍  ദുര്‍ബലത ഒന്നുകൂടി വ്യക്തമാക്കാമെന്ന ഒരു പ്രയോജനം കൂടി അതിനുണ്ട്.   
''ഇന്നെന്താ ഗവേഷണമാണോ? വന്നിട്ട് മക്കളെ അന്വേഷിച്ചു കണ്ടില്ല. പുതിയ പാ'ട്യ'പദ്ധതിയൊക്കെ വന്നേപ്പിന്നെ മക്കളെ വിളിച്ചൊരു 'ആക്ടിവിറ്റി'യൊക്കെ പതിവുള്ളതാണല്ലോ?''
ഭാര്യ എന്റെ ഗവേഷണത്തിനു തടസ്സമായി. (ഗവേഷണത്തില്‍ പലര്‍ക്കും ഭാര്യയൊരു തടസ്സമാണത്രേ! തിരിച്ചും. )
''പറഞ്ഞതുപോലെ നമ്മുടെ മകളെവിടെപ്പോയി?"
"മളോ? ഇന്നെന്താ മകളോടു മാത്രമായിട്ടൊരു സ്നേഹം?''
''മക്കളെവിടെപ്പോയെന്നു തന്നെയാണ് സുഹൃത്തേ ചോദിക്കാന്‍   ഉദ്ദേശിച്ചത്.  ചോദിച്ചപ്പോള്‍ രണ്ടു 'ക' വേണോ? എന്നൊന്നു സംശയിച്ചുപോയി. 



****************************

Saturday 22 December 2018

എൻറെ കടിഞ്ഞൂൽക്കഥ

ന്റെ കടിഞ്ഞൂൽക്കഥ 



ന്റെ കടിഞ്ഞൂൽക്കഥ പൂമ്പാറ്റയിൽ അച്ചടിച്ചു വന്നത് 38 വർഷം മുമ്പ് (1980 ഒക്ടോ.1-15) ഒരു സുഹൃത്തു പറഞ്ഞാണ് അക്കഥ ഞാനറിഞ്ഞത്. എഴുതി തുടങ്ങുന്ന കാലത്ത് ഏതൊരു എഴുത്തുകാരനും  ഉണ്ടായിട്ടുള്ളതു പോലെ എനിക്കും അന്നുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ആദ്യത്തെ കൺമണി അരുളുന്ന ആനന്ദത്തിന്റെ ആഴം അനുഭവിച്ചിട്ടുള്ളവർക്കല്ലേ അറിയൂ? കാര്യം അങ്ങനെയൊക്കെയാണെങ്കിലും അന്നത്തെ എന്റെയൊരു ഗതികേടു നോക്കണേ! അച്ചടിച്ച കഥ ഭാവനയിൽ കാണാനേ തത്ക്കാലം എനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളു.  കടിഞ്ഞൂൽ സന്താനത്തെ പുറത്തേയ്ക്കു കൊണ്ടുവരുന്നതും കാത്ത് അസ്വസ്ഥനായി ലേബർറൂമിന്റെ പുറത്ത് ഉലാത്തുന്ന  ഒരു പാവം പിതാവിന്റെ മാനസികാവസ്ഥയിലായിരുന്നു ഞാൻ. എന്താ ചെയ്ക? സ്വന്തമായി പൂമ്പാറ്റ  ഒരെണ്ണം വാങ്ങണമെങ്കിൽ രൂപാ ഒന്നര മുടക്കണം. ദരിദ്രനാരായണന്മാരുടെ കോളേജിൽ പഠിക്കുന്ന എനിക്ക് അന്നത് ബഡ്ജറ്റിലൊതുങ്ങാത്ത കാര്യമായിരുന്നു. തന്നെയുമല്ല ഇത്തിരി വൈകിയാണെങ്കിലും എഴുത്തുകാരന് ഒരു കോപ്പി സൌജന്യമായി അയച്ചു കിട്ടുമെന്നും എനിക്കറിയാമായിരുന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ വാങ്ങുന്നത് അധികപ്പറ്റാവുകയില്ലേ?
 ഒരു കടയിൽ തൂങ്ങിയ പൂമ്പാറ്റ കട്ടു മറിച്ചു നോക്കിയാണ് ആദ്യമായി ആ പേജ്  ഞാൻ ഒരു നോക്കു കണ്ടത്. എത്ര മറിച്ചിട്ടും പ്രസ്തുത പേജ് കാണാതെ ഞാൻ  ആദ്യമൊന്നു വിഷമിച്ചു. അവസാനം എൺപതാമത്തെ പേജിലാണ് ആ ദർശനപുണ്യം സാധ്യമായത്. മകരവിളക്കു കണ്ട കന്നി അയ്യപ്പന്റെ അവസ്ഥ. സത്യം പറയാമല്ലോ കോരിത്തരിച്ചു പോയി. ദേ !  ഇപ്പോൾ ഇതെഴുമ്പോഴും രോമാഞ്ചം.
രണ്ടു പക്ഷികളുടെ മുഖചിത്രമുള്ള ആ പൂമ്പാറ്റ പിന്നീട് ഏതു കടയിൽ കണ്ടാലും പതുക്കെ അടുത്തുകൂടി കടക്കാരനറിയാതെ സൂത്രത്തിലൊന്നു വിടർത്തി നോക്കുന്നത് ഞാനോരു (ദുഃ)ശീലമാക്കി. ആ പേജും അതിൽ അച്ചടിച്ചിരിക്കുന്ന സ്വന്തം പേരും കാണുമ്പോൾ അന്നു തോന്നിയ ആ അനുഭൂതി- ഹാവൂ! അതൊന്നു വേറെ തന്നെ.
 പൂമ്പാറ്റ വാങ്ങാതെ തത്ക്കാലം ആശയടക്കിയെങ്കിലും അധികദിവസം പിടിച്ചു നില്ക്കാൻ എനിക്കു കഴിഞ്ഞില്ല. സഹികെട്ടപ്പോൾപ്പിന്നെ വരുംവരായ്കകളെക്കുറിച്ചോ  ഓവർഡ്രാഫ്റ്റിനെക്കുറിച്ചോ ഒന്നും ചിന്തിച്ചില്ല. രണ്ടും കല്പിച്ച് ആകെ കൈവശമുണ്ടായിരുന്ന വർക്കിംഗ് ഫണ്ടായ രണ്ടു രൂപയിൽ നിന്ന് ഒന്നര രൂപ എടുത്തങ്ങു ചിലവാക്കി. അങ്ങനെ സ്വർണ്ണപ്പൂമ്പാറ്റ കരഗതമായി.  പിന്നെ മറ്റാരും ശ്രദ്ധിക്കാത്ത  ഒരിടത്ത് മാറി നിന്ന് പ്രസ്തുത പേജെടുത്ത് മതി വരുവോളം നോക്കി നിർവൃതി കൊണ്ടു. പുതിയ പാഠപുസ്തകം കിട്ടുമ്പോൾ ചെയ്യാറുള്ളതുപോലെ ഒന്നു വാസനിച്ചു നോക്കാതെയുമിരുന്നില്ല. പിന്നെ സ്വൈരമായിരുന്ന് സ്വന്തം കഥ അക്ഷരം വിടാതെ എത്ര ആവർത്തി വായിച്ചുവെന്ന് ഓർമ്മയില്ല. വായിക്കുന്നതിനിടയിൽത്തന്നെ വലിയ അക്ഷരത്തിൽ അച്ചടിച്ച സ്വന്തം പേരിലേയ്ക്ക് ഇടയ്ക്കിടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയിരുന്നു. വായനക്കാരുടെ കണ്ണകൾ ആ പേരിലേയ്ക്ക് സ്വാഭാവികമായി എത്തുവാനുള്ള സാധ്യതകൾ മറിച്ചും തിരിച്ചും പലരീതിയിൽ നോക്കിയും വായിച്ചും പരീക്ഷിച്ചു നോക്കി.
എല്ലാം കഴിഞ്ഞപ്പോഴാണ് ഒരു വലിയ പ്രശ്നം എന്റെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടിലെത്താനുള്ള വണ്ടിക്കൂലിയിൽ പത്തു പൈസയുടെ കുറവുണ്ട്. സ്റ്റുഡൻസ് ടിക്കറ്റാണ്. തൃപ്പൂണിത്തറയിൽ നിന്ന് നാട്ടിലെത്താൻ S.T. 60 പൈസ വേണം. കയ്യിലിനി 50-ന്റെ ഒരു തുട്ടു മാത്രം.  കടം വാങ്ങാനും വഴിയിയില്ല. സുഹൃത്തുക്കളെല്ലാം പിരിഞ്ഞു. പതിവു വണ്ടിയും പോയി. എന്തു ചെയ്യും?
പിന്നെ അധികം ആ ലേചിച്ചിക്കാനൊന്നും നിന്നില്ല.  ആരക്കുന്നം പേപ്പതി കൂടി നേരേ പിറവം പോകുന്ന ബസ്സിൽ ചാടിക്കയറി. പിറവത്തിറങ്ങി നടരാജൻ വണ്ടിക്ക് നാട്ടിലേയ്ക്ക് വച്ചു പിടിച്ചു. കാളവണ്ടിയുഗം അവസാനിച്ചിട്ട് അന്ന് അധികകാലമായിട്ടില്ലല്ലോ?  ഒരു ലിഫ്റ്റു കിട്ടാനുള്ള സാധ്യത  ഒരു ശതമാനം മാത്രം.  കക്ഷത്തിലിരിക്കുന്ന പൂമ്പാറ്റയായിരുന്നു എനിക്ക് ഊർജം പകർന്നത്.
പൂമ്പാറ്റയുമൊത്ത് പത്തു പന്ത്രണ്ട് കിലോമീറ്റർ ഞാൻ അനായാസം പറന്നു. നാട്ടുകാരൊക്കെ അതിനകം പൂമ്പാറ്റ വായിച്ചിട്ടുണ്ടാകുമെന്നായിരുന്നു എന്റെ വിചാരം. അതുകൊണ്ടാവാം വഴിയിൽ കണ്ടവരെയും പുഞ്ചിരിച്ചവരെയുമൊക്കെ ഞാൻ ഒരു പ്രത്യേക രീതിയിൽ വീക്ഷിച്ചത്. ശബ്ദം പുറത്തു വന്നിരുന്നില്ലെങ്കിലും കാണുന്നവരോടൊക്കെ ഞാൻ ചോദിക്കും. അല്ല, എന്നെ മനസ്സിലായില്ലേ? ഞാനാണ് കഴിഞ്ഞലക്കം പൂമ്പാറ്റയിൽ ....
പൂമ്പാറ്റയിൽ കഥ എഴുതിയ ആളാണല്ലേ?” - എന്നിങ്ങനെ ചോദ്യഭാവത്തിൽ ആളുകളെന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി.  എന്റെയൊരു മണ്ടത്തരം നോക്കണേ!
പൂമ്പാറ്റയിൽ കഥ വായിച്ചു കേട്ടോ! അസ്സലായിട്ടുണ്ട് എന്ന് പരിചയക്കാർ ആരെങ്കിലുമൊക്കെ പറയുമെന്നാണ് സ്വന്തം പഞ്ചായത്തിലെത്തിയപ്പോൾ ഞാൻ  കരുതിയത്. എവിടെ? ഒന്നും സംഭവിച്ചില്ല.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഒരു പൂമ്പാറ്റ പോസ്റ്റലായി എന്‍റെ വീട്ടിലേയ്ക്ക് പറന്നു വന്നു. സന്തോഷം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയത് കഥയ്ക്കുള്ള പ്രതിഫലമായി പതിനഞ്ചു രൂപ മണിയോർഡർ ലഭിച്ചപ്പോഴാണ്. എന്റെ താത്ക്കാലിക കടങ്ങളൊക്കെ തീർക്കാൻ ആ തുക ധാരാളമായിരുന്നു.  പോസ്റ്റുമാന് രണ്ടുരൂപ ടിപ്പു കൊടുത്താലെന്ത്?



ആദ്യകഥ താഴെ വായിക്കാം