Sunday 26 May 2013

ദൈവത്തിന്റെ സ്വന്തം ഭാഷ സംസാരിക്കുന്നവർ

ദൈവത്തിന്റെ സ്വന്തം ഭാഷ സംസാരിക്കുന്ന കുറെ ആളുകളേക്കുറിച്ച് വായിക്കൂ
http://digitalpaper.mathrubhumi.com/118735/Weekend/26-May-2013#page/3/1

Friday 10 May 2013

ഒരു വലിയ പ്രശ്നം




ദേവൂട്ടിയാണ് കഥാപാത്രം. വയസ്സു മൂന്നര കഴിഞ്ഞിട്ടേയുള്ളു. ഭാഷയുടെ പ്രയോഗസാധ്യതകൾ പരീക്ഷിക്കുന്ന പ്രായം.
മറ്റുള്ളവർ പറഞ്ഞുകേട്ട ചില ഭാഷാപ്രയോഗങ്ങൾ കുട്ടികൾ മനസ്സിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമല്ലോ?  ഉചിതമായ സന്ദർഭം വരുമ്പോൾ  എടുത്ത് പ്രയോഗിക്കാൻ.
നേഴ്സറിപ്രായമായിട്ടില്ലെങ്കിലും നേരംപോക്കിന് ദേവു തൊട്ടടുത്തുള്ള സ്കൂളിൽ പോകുന്നുണ്ട്. ക്ലാസ്സിൽ പ്രായക്കറവ് അവൾക്കാണെങ്കിലും വാചകമടി  ഇത്തിരി കൂടുതലാണെന്നാണ് ടീച്ചർ പറയുന്നത്. ചില കുട്ടികളിൽ ഭാഷാവികാസത്തിന് സ്പീഡു കൂടുമല്ലോ?
നേഴ്സറിയിൽ നിന്ന് വന്നാൽപ്പിന്നെ അവിടുത്തെ വിശേഷങ്ങൾ വർണിക്കുക ദേവുവിൻറെ  പതിവാണ്. വീട്ടിലെത്തുന്നതിനു മുമ്പുതന്നെ തുടങ്ങും വിസ്താരം. അന്നു നേഴ്സറിയിൽ പതിവില്ലാത്ത എന്തോക്കെയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടാവണം. അവളുടെ വരവും ഭാവവുമൊക്കെ കണ്ടപ്പോൾത്തന്നെ ഞാൻ ഊഹിച്ചു.  ഗേറ്റ് കടന്ന് മുറ്റത്തെത്തുന്നതിനു മുമ്പുതന്നെ  അവൾ സിറ്റൗട്ടിലിരുന്ന എന്നോട്  പറഞ്ഞു.
ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”
വല്യ പ്രശ്നമൊന്നുമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും അദ്ഭുതം ഭാവിച്ച് അവൾ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. എന്റെ  ഊഹം തെറ്റിയില്ല. രാഘുൽ ക്ലാസ്സിൽ അപ്പിയിട്ടതായിരുന്നു കേസ്. കഴുകിയാൽ തീരുന്ന പ്രശ്നം.
ആർജ്ജിച്ച ഭാഷ ഉചിതമായ സന്ദർഭങ്ങളിൽ പ്രയോഗിക്കുന്നു എന്നതിന് ഉദാഹരണമായി ഞാനിത് അദ്ധ്യാപകപരിശീലന ക്ലാസിൽ പറയാറുണ്ട്. ഇന്നു നേഴ്സറിയിൽ ആകെ പ്രശ്നമായിരുന്നു”


Saturday 20 April 2013

നല്ല ശീലം



ദേവു ഒരു നല്ല കുട്ടിയാണ്. നേഴ്സറി പ്രായം. അച്ഛനമ്മമാർ അവളെ പല നല്ല ശീലങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ദിനചര്യകൾ കൃത്യമായി ചെയ്യുക, സ്വന്തം വസ്തുവകകളൊക്കെ അടുക്കും ചിട്ടയുമായി  വയ്ക്കുക,  അച്ഛനമ്മമാരോടും മുതിർന്നവരോടുമെല്ലാം  നന്നായി പെരുമാറുക, വീട്ടിലാരെങ്കിലും വന്നാൽ ടി.വി. ഓഫു ചെയ്ത് അവരോട് കുശലം ചോദിക്കുക ..  ഇങ്ങനെ നീളുന്നു നല്ല ശീലങ്ങളുടെ പട്ടിക. നല്ല കുട്ടിയായിരിക്കാൻ അവൾ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരു ദിവസം ദേവുവിന്റെ വീട്ടുമുറ്റത്തും പോർച്ചിലുമായി  കുട്ടികൾ കളിച്ചു തിമിർക്കുകയായിരുന്നു. അയൽപക്കങ്ങളിലെ കുട്ടികളാണധികവും. കളി നടക്കുന്നത് ദേവുവിന്റെ വീട്ടിലായതിനാൽ ദേവുവിനിത്തിരി തിണ്ണമിടുക്ക് കൂടുമല്ലോ? കളിയുടെ നിയമങ്ങൾ പറയുന്നതും തർക്കമുണ്ടായാൽ തീരുമാനം പറയുന്നതുമൊക്കെ ദേവു തന്നെ.
സമയം വൈകുന്നേരം. ഓഫീസ് വിട്ട് അച്ഛൻ ഗേറ്റു കടന്നെത്തുമ്പോൾ ദേവു ധൃതിയിൽ എല്ലാവരെയും തള്ളിമാറ്റിക്കൊണ്ട് പോർച്ചിലെ സിമൻറ് ബഞ്ചിലേയ്ക്ക് കുതിച്ചു. 
 എല്ലാവരും ഒന്നു മാറിക്കേ! ഞാനോന്നിരിക്കട്ടെ!  അച്ഛൻ വരുമ്പം എഴുന്നേല്ക്കാനാ.

                   ഃഃഃഃഃഃഃഃഃഃഃഃഃ


Saturday 13 April 2013

വിഷുക്കണി - വൈലോപ്പിള്ളി

ലക്ഷ്മിദാസിന്റെ  (മാമ്പഴം ഫെയിം) ശബ്ദത്തിൽ കവിത കേൾക്കാൻ ഈ കുറിപ്പിനോടുവിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തീഷ്ണമായ ഗൃഹാതരത്വമുണർത്തുന്ന കവിതയാണ് വൈലോപ്പിള്ളിയുടെ വിഷുക്കണി. അറുപതുകളുടെ ആദ്യപാദത്തിൽ രചിക്കപ്പെട്ട ഈ കവിത ഓരോ മലയാളിയുടെയും മനസ്സിൽ നഷ്ടസ്വപ്നങ്ങളും കൈമോശം വന്ന സംസ്കൃതിയുടെ നിരാശാബോധവും ഉണർത്തുന്നുണ്ട്. മനുഷ്യൻ പ്രകൃതിയോടു കാണിക്കുന്ന നിഷ്ഠൂരമായ ചെയ്തികൾക്ക് അതേ നാണയത്തിൽ പ്രകൃത്യംബ അവനു തിരിച്ചു കൊടുക്കുകയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് അത്യുഷ്ണം, അനാവൃഷ്ടി, അതിവൃഷ്ടി എന്നിവ സാധാരണയായിരിക്കുകയാണല്ലോ?
ഈ സാഹചര്യത്തിലാണ് കവി ‘പുതുവേട്ടാളൻ കുഞ്ഞുപോലു’ള്ള തന്റെ കുട്ടിക്കാലം ഓർത്തുപോകുന്നത്. നാട്ടുമാമ്പഴങ്ങളുടെ ഭിന്നഭിന്നമായ സ്വാദ്, കച്ചിപ്പുകമണമുയർത്തുന്ന വയല്, സ്വർഗത്തിലേയ്ക്കുയരുന്ന വെൺമുത്തപ്പത്താടി, കൺമഷി ചിന്നിയ കുന്നിമണി, കശുമണ്ടിയുടെ കോമാളിച്ചിരി, ചുടുവെയിലിൽ കളിച്ചുതിമിർക്കുന്ന കൂട്ടുകാർ, തേക്കുകാരുടെ പാട്ട് എന്നിങ്ങനെ ഓർമ്മയുടെ മണിച്ചെപ്പിൽ നിന്ന് തിളക്കമാർന്ന സംഭവങ്ങൾ കവി പുറത്തെടുത്തു നിരത്തുന്നു. അവയെല്ലാം (ഇന്നു നമുക്ക് അസഹ്യമായിത്തീർന്നിരിക്കുന്ന) വേനൽക്കാലത്തെ ഉത്സവമാക്കിയിരുന്നതായി കവി നിരീക്ഷിക്കുന്നു. കൊന്നപ്പൂവും വിഷുക്കണിയും കവിയെ എന്നെന്നും വികാരാധീനനാക്കിയിട്ടുണ്ട്. യൗവനത്തിൽ തന്റെ ജീവിതേശ്വരിയായിത്തീർന്ന സ്ത്രീയെ കൗമാരത്തിൽ
“എന്തൊരദ്ഭുതം, കൊന്നപ്പൂങ്കുല വാരിച്ചാർത്തി-
സുന്ദരസ്മിതം തൂകി നിൽക്കുന്നൂ നീയെൻ മുന്നിൽ” എന്നാണ് വർണിക്കുന്നത്. പുറകിൽ നിന്നു വന്നു കണ്ണു പൊത്തി ‘‘കണികണ്ടാലും’’ എന്നവൾ പറഞ്ഞത് അവിസ്മരണീയമായ വിഷുക്കണിയായി കവി കാണുന്നു.
മനുഷ്യൻ പ്രകൃതിയെ കീഴടക്കി എന്നഭിമാനിച്ച് സംസ്ക്കാരത്തിൻറ സഞ്ചിതനിധിയിൽ നിന്ന് സ്വത്വം നഷ്ടപ്പെടുത്തുന്നതിൽ കവി അമർഷം കൊള്ളുന്നുണ്ട്.
“ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവൽക്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും”
ഇത് അമ്മയുടെ മടിത്തട്ടിലിരിക്കുന്ന മണിക്കുട്ടനോടു പറയുന്നതാണെങ്കിലും എല്ലാ മലയാളികൾക്കുമായി വൈലോപ്പിള്ളി സ്നേഹബുദ്ധ്യാ നല്കുന്ന സന്ദേശമാണ്.
(കുറിപ്പ് എഴുതി തന്നത് - ശ്രീ. എൻ. കേശവൻ നായർ, ചങ്ങമ്പുഴനഗർ)
കവിത കേൾക്കാൻ താഴെ ക്ലിക് ചെയ്യൂ

Clik Here


Monday 1 April 2013

സ്വപ്നേ ƒപി സ്വപ്നം



ന്നലെ സ്വപ്നത്തിൽ
ഞാനൊരു
ദു:സ്വപ്നം കണ്ടതായി സ്വപ്നം കണ്ടു.
ഭാര്യ വന്ന് വിളിച്ചുണർത്തുമ്പോഴാണ്
അതൊരു
സ്വപ്നമായിരുന്നെന്ന് ഞാനറിയുന്നത്.
സത്യത്തിൽ ഞാനിപ്പോഴും
ഉറങ്ങുകയാണോന്ന് ആർക്കറിയാം?
ആരെങ്കിലും
എന്റെ കയ്യിലൊന്ന് നുള്ളിയിരുന്നെങ്കിൽ
എത്ര നന്നായിരുന്നു?
അല്ലെങ്കിൽ വേണ്ടാല്ലേ?  അതും


Thursday 21 March 2013

മീരയുടെ യുക്തി


മലമ്മയ്ക്ക് മക്കൾ രണ്ട്. മൂത്തത് മീര. വയസ്സ്  നാലു കഴിഞ്ഞു. കണക്കു പഠിച്ചിട്ടില്ലെങ്കിലും കണക്കിലാണ് ടേസ്റ്റന്ന് അവളുടെ സംസാരം കേട്ടാൽ ആർക്കും തോന്നിപ്പോകും. 
ഇളയവൻ ഹരി മൂന്നു വയസ്സ്  ആയിട്ടില്ല. ഹരിയും സിംഹവും ഒന്നു തന്നെ. ഇഷ്ടക്കേടെന്തങ്കിലും തോന്നിയാൽ ഗർജിക്കും. രണ്ടിനെയും മേയ്ക്കുന്നതിൻറെ കഷ്ടപ്പാട് കമലമ്മയ്ക്കല്ലേ അറിയൂ. 
വൈകുന്നേരത്തെ ചായകുടി സമയം. അമ്മ രണ്ടു പേർക്കും ചായ കൊടുത്തു. ബിസ്ക്കറ്റു കൊടുക്കുമ്പോഴാണ് പ്രശ്നമായത്. മക്കൾ രണ്ട്,  ബിസ്ക്കറ്റ് മൂന്ന് എങ്ങനെ പങ്കു വയ്ക്കും? പ്രായം പരിഗണിച്ച് അമ്മ ഇളയവൻ ഹരിക്ക് രണ്ടും മീരയ്ക്ക് ഒന്നും കൊടുത്തു. 
മീര കരച്ചിലായി.
"ഹരിക്കു രണ്ടെണ്ണം കൊടുത്തു. എനിക്കും വേണം രണ്ടെണ്ണം"
രണ്ടു കിട്ടിയാലേ ശരിയാകൂ. അമ്മ വടിയെടുത്തു.
"മിണ്ടാതെ കിട്ടിയത് തിന്നോണം. അല്ലെങ്കിൽ അതുകൂടി വാങ്ങിച്ച്  ഞാൻ ഹരിക്കു കൊടുക്കും പറഞ്ഞേക്കാം". അമ്മ ഭീഷണി മുഴക്കി. 
"അയ്യോ! അപ്പ ഹരിക്കു മൂന്നെണ്ണമാകും എനിക്കും വേണം മൂന്നെണ്ണം"  മീര കരച്ചിലിനു ശക്തി കൂട്ടി.




Friday 8 February 2013

പാഞ്ചാലിയുടെ സോളാർ പ്രഷർകുക്കർ



ർമ്മപുത്രരും അർജുനനും നകുലനും സഹദേവനും ഊണു കഴിച്ചു. 
ഭീമനും വിസ്തരിച്ചുണ്ടു. 
കണവന്മാരുടെ  കൂർക്കംവലി കേട്ടുകൊണ്ട് പാഞ്ചാലിയും ഊണു കഴിച്ചു.
എല്ലാം കഴിഞ്ഞ് പാഞ്ചാലി പാവം! ഒറ്റയ്ക്ക്  പാത്രം  കഴുകാനിരിക്കുമ്പോൾ  അതാ! കോളിംഗ് ബെല്ലടിക്കുന്നു. കണവന്മാരെല്ലാം ഞെട്ടിയുണർന്നു. 
ബെല്ലടിയുടെ സ്റ്റൈൽ കേട്ടപ്പോൾത്തന്നെ മനസ്സിലായി വന്നിരിക്കുന്നത് ഉഗ്രമൂർത്തികളായ വി.ഐ.പി കൾ ആരോ ആണെന്ന്.
കതകു തുറന്നപ്പോൾ അതാ! നില്ക്കുന്നു മുന്നിൽ!  മൂക്കത്തു  ശുണ്ഠിയുള്ള മുനിയും ശിഷ്യന്മാരും. ഊരു ചുറ്റി വിശന്നു വരികയാണ്. പെട്ടെന്ന് ഊണു വേണമത്രേ!
കോന്തന്മാർക്കെല്ലാവർക്കും പരിഭ്രമമായി. എന്നിട്ടും പഞ്ചാലിക്കു നോ ടെൻഷൻ.
""ആട്ടെ! എല്ലാവരും കുളിച്ചു വന്നോളൂ!'' അതു പറയുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നു. ആ മുഖസൗന്ദര്യത്തിൻറെ രഹസ്യം ആർക്കും പിടി കിട്ടിയില്ല.
കുളിച്ചെന്നു വരുത്തി കോപം മൂക്കത്തെടുത്തു വച്ച് മുനി വന്നു. പിന്നാലെ ശിഷ്യന്മാരും.
മുനിയുടെ മുൻവിധികളെല്ലാം തെറ്റി. വരുമ്പോൾ മീൽസ് റെഡി.
കുശാലായി എല്ലാം കഴിച്ച് ഏമ്പക്കമിട്ട്  എഴുന്നേല്ക്കുമ്പോൾ എല്ലാവർക്കും എന്തെന്നില്ലാത്ത അദ്ഭുതം. 
ഇതെങ്ങനെസാധിച്ചു?
സൂത്രത്തിൽ അടുക്കളയിലേയ്ക്കൊന്ന് എത്തി നോക്കിയ മുനിക്കു കാര്യം പിടി കിട്ടി.
'സോളാർ പ്രഷർകുക്കർ'
"കൊള്ളാമല്ലോ! പ്രഷർകുക്കർ. ഇതെനിക്കിരിക്കട്ടെ!" 
പഞ്ചാലിയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് മുനിശിഷ്യന്മാർ കുക്കറും താങ്ങിയെടുത്ത് പടിക്കലെത്തിയിരുന്നു.
കേറിത്താമസത്തിന് കണവന്മാരറിയാതെ പ്രിയ  സൂര്യൻ കൊടുത്തതല്ലേ? അങ്ങനെ വിടാൻ പറ്റുമോ? പാഞ്ചാലി പിന്നാലെ പാഞ്ഞു ചെന്നു.
അവൾ മുനിയുടെ കാലുപിടിച്ചപേക്ഷിച്ചു. എവിടെ കേൾക്കാൻ?
''നീ സൂര്യനോടു പറഞ്ഞ് മറ്റൊരെണ്ണം സംഘടിപ്പിച്ചോ!"
 പിടി വിടുവിച്ച് മുനി മുന്നോട്ടാഞ്ഞു. ഒപ്പം ശിഷ്യന്മാരും.


N.B. പതിനഞ്ചാം വരിയിൽ  'കോന്തന്മാർ' എന്നടിച്ചിരിക്കുന്നത് പിശകാണ്. 'കാന്തന്മാർ' എന്നു തിരുത്തി വായിക്കാൻ അപേക്ഷ.




Tuesday 22 January 2013

അടിക്കുറിപ്പ്



തന്റെ 
അത്യന്താധുനിക
ചിത്രം പൂർത്തിയായപ്പോൾ
ചിത്രകാരന്
എന്തെന്നില്ലാത്ത അഭിമാനം തോന്നി.
ഏതായാലും ഈ രചന
മത്സരത്തിനയച്ചുകളയാം
ഒരു നല്ല അടിക്കുറിപ്പു വേണം
എന്തു പേരു കൊടുക്കും?
അയാൾ ചിത്രം നോക്കിയിരുന്ന് തല പുകച്ചു
ഒന്നും തോന്നിയില്ല
ആകെയൊരു കൺഫ്യൂഷൻ
ആത്മാർത്ഥ സുഹൃത്തിനെ വരുത്തി
ചിത്രം നോക്കിയിരുന്നപ്പോൾ
പലതും തോന്നിയെങ്കിലും
അയാൽക്കും ആകെയൊരു  കൺഫ്യൂഷൻ
അവസാനം അവർ രണ്ടുപേരും ചേർന്ന്
ഏറ്റവും ഉചിതമായ ഒരു പേരു കണ്ടെത്തി
റ്റോട്ടൽ കൺഫ്യൂഷൻ

മത്സരത്തിൽ
ഉചിതമായ തലക്കെട്ടിനുള്ള സമ്മാനം
അയാൾക്കായിരുന്നുവത്രെ!